
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ചികിത്സിക്കാൻ ചൈനയിൽ നിന്നുള്ള 5 വിദഗ്ധ ഡോക്ടർമാരുടെ സംഘം ധാക്കയിലെത്തി. ധാക്കയിലെ സ്വകാര്യ ആശുപത്രിയിലാണ് ഖാലിദ സിയ (80) ചികിത്സയിൽ കഴിയുന്നത്. ചികിത്സിക്കുന്ന ഡോക്ടർമാരുമായി വിദഗ്ധസംഘം ചർച്ച നടത്തി. യുകെയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘവും ഉടൻ എത്തും.
മെച്ചപ്പെട്ട ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാവുന്ന സാഹചര്യമല്ല ഉള്ളതെന്നു ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂർഛിച്ചതിനെ തുടർന്ന് ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയായ ഖാലിദ സിയയെ കഴിഞ്ഞ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇപ്പോൾ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.