
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണു കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോര്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ പരസ്പരവിരുദ്ധമായാണ് സംസാരം. ഇതോടെ ബണ്ടിചോറിന്റെ മാനസികനില പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്.
റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ് ബണ്ടിചോര്‍ ഇപ്പോഴുള്ളത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചാകും പരിശോധന നടത്തുക. ബണ്ടി ചോറിനെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയക്കുകയായിരുന്നു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാന്‍ എത്തിയെന്നാണ് ബണ്ടിചോര്‍ ഇന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അഭിഭാഷകനെ കണ്ട് വിശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മറ്റെന്തെലും ദുരൂഹത ഇയാളുടെ യാത്രയില്‍ ഉണ്ടോയെന്നറിയാനാണ് റെയില്‍വേ എസ്പി ഷഹന്‍ഷായുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍. പേരൂര്‍ക്കട സ്റ്റേഷനില്‍ നിന്ന് 76,000 രൂപയും കുറച്ചു സാധനങ്ങളും കിട്ടാനുണ്ടെന്നാണ് ബണ്ടി ചോര്‍ പറയുന്നത്. ഇതാവശ്യപ്പെട്ട് ഇന്നലെ സ്റ്റേഷനില്‍ എത്തിയെങ്കിലും രേഖകള്‍ ഇല്ലാത്തതിനാല്‍ പറഞ്ഞുവിട്ടുവെന്നും ഇയാൾ പറയുന്നു.