
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി.മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. 2019 ല്‍ ദ്വാരപാലക ശില്പങ്ങളില്നിന്ന് സ്വർണം കവർന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ഒക്ടോബർ 22നാണ് മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
2019 കാലത്ത് ശബരിമലയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്നു മുരാരി ബാബു. 1998 ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാര്യം അറിയാവുന്ന മുരാരി ബാബു 2019 ലും 2024 ലും പാളികള്‍ ചെമ്പെന്നു തെറ്റായി രേഖപ്പെടുത്തി. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയെക്കൊണ്ടുതന്നെ സ്വര്‍ണം പൂശിക്കണമെന്നു കഴിഞ്ഞവര്‍ഷം ബോര്‍ഡിനു ശുപാര്‍ശ നല്കിയതും മുരാരി ബാബുവാണ്. വീണ്ടും സ്വര്‍ണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണു പ്രത്യേക അന്വേഷണസംഘത്തിന്റെ അനുമാനം.
ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ ആറാം പ്രതിയുമാണ്. രണ്ടു കേസുകളിലും ജാമ്യം ലഭിച്ചില്ല.