
വായു മലിനീകരണത്തിന് എതിരെ ഡൽഹി ഇന്ത്യ ഗേറ്റിനു മുന്നിൽ നടന്ന ജെൻ സീ പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം. ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മയെ അനുകൂലിച്ചുള്ള മുദ്രാവാക്യമാണ് ഉയർന്നത്. മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു. ചില പ്രതിഷേധക്കാർ പൊലീസിനു നേരെ മുളകു സ്പ്രേ അടിച്ചുവെന്നും വിവരമുണ്ട്.
പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റിൽ റോഡിനു നടുവിൽ അനുവാദമില്ലാതെ ഒരു മണിക്കൂറോളം ഇരുന്നുവെന്നും മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസ് ഇടപെട്ട് പ്രതിഷേധം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, അവർ അക്രമാസക്തരായി. ബാരിക്കേഡുകൾ തകർത്ത് മുളക് സ്പ്രേ തളിച്ചു. നാലോളം പൊലീസുകാർക്ക് പരുക്കേറ്റു. ഇവർ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്.
‘മദ്വി ഹിദ്മ അമർ രഹേ’ (മദ്വി ഹിദ്മ മരിക്കുന്നില്ല) എന്നായിരുന്നു പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചത്. വനങ്ങൾക്കും പരിസ്ഥിതിക്കും വേണ്ടി പോരാട്ടം തുടരും എന്നെഴുതിയ പോസ്റ്റർ പിടിച്ചുകൊണ്ട് ചിലർ പ്രതിഷേധത്തിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. സർക്കാർ 45 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാൻഡറായ മദ്വി ഹിദ്മ നവംബർ 18ന് ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.