
വെടിനിർത്തൽ കരാറിന്റെ ഭാഗമായി 15 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കൂടി ഇസ്രയേൽ കൈമാറി. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയുടെ അധികൃതരാണ് ഇതു സ്‌ഥിരീകരിച്ചത്. ഹമാസിന്റെ പക്കൽ അവശേഷിക്കുന്ന നാല് ഇസ്രയേൽ ബന്ദികളുടെ മൃതദേഹങ്ങളിൽ ഒന്ന് വ്യാഴാഴ്‌ച രാത്രി കൈമാറിയതിനു പിന്നാലെയാണ് ഇസ്രയേലിന്റെ നടപടി.
തെക്കൻ ഇസ്രയേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ മെനി ഗോദർദിന്റെ മൃതദേഹമാണ് തിരിച്ചേൽപ്പിച്ചതെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ഹമാസിന്റെ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഐലെറ്റ് കൊല്ലപ്പെട്ടിരുന്നു. മെനി ഗോദർദിന്റെ മൃതദേഹം തെക്കൻ ഗാസയിൽ നിന്നാണ് കണ്ടെടുത്തതെന്ന് ഹമാസ് കേന്ദ്രങ്ങൾ അറിയിച്ചു. ഒക്‌ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷം 25 ബന്ദികളുടെ ശരീരാവശിഷ്ടങ്ങൾ ഇസ്രയേലിന് ഹമാസ് കൈമാറി. മൂന്നു മൃതദേഹങ്ങൾ കൂടി ഇനി കൈമാറാനുണ്ട്. ജീവനോടെ 20 ബന്ദികളെ ഹമാസ് ഒക്‌ടോബർ 13 ന് ഇസ്രയേലിന് കൈമാറിയിരുന്നു.
ഹമാസ് വിട്ടുനൽകുന്ന ഓരോ ബന്ദിക്കും പകരമായി 15 പലസ്തീൻകാരുടെ വീതം മൃതദേഹങ്ങളാണ് ഇസ്രയേൽ കൈമാറിയത്. ഇതുവരെ ആകെ 330 പലസ്തീൻകാരുടെ മൃതദേഹങ്ങൾ ഇസ്രയേൽ വിട്ടുനൽകിയതിൽ 95 എണ്ണം മാത്രമാണ് ഔദ്യോഗികമായി തിരിച്ചറിഞ്ഞതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിഎൻഎ പരിശോധനാ കിറ്റുകളുടെ അഭാവത്തെ തുടർന്ന് മൃതദേഹങ്ങൾ തിരിച്ചറിയുന്നത് സങ്കീർണമാണെന്ന് ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.