
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന് ആറുമാസങ്ങൾക്കു ശേഷം ഇന്ത്യയ്ക്കെതിരെ സംഘടിത ആക്രമണത്തിന് പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ തയ്യാറെടുക്കുന്നെന്ന് റിപ്പോർട്ട്. ജമ്മുകശ്മീരിനെ ലക്ഷ്യമിട്ട് ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദുമാണ് പുതിയ ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഡിടിവി റിപ്പോർട്ടു ചെയ്തു. സെപ്റ്റംബർ മുതൽ ജമ്മുകശ്മീരിൽ ഭീകരസംഘടനകൾ നുഴഞ്ഞുകയറ്റവും നിരീക്ഷണവും അതിർത്തി കടന്നുള്ള സാധനസാമഗ്രികളുടെയും സഹായങ്ങളുടെയും കൈമാറ്റവും വർധിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെയും സ്പെഷൽ സർവീസസ് ഗ്രൂപ്പിന്റെയും (എസ്എസ്ജി) സഹായത്തോടെ ലഷ്കറെ, ജെയ്ഷെ ഭീകരർ കശ്മീരിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
ഷംഷെർ എന്ന ഭീകരന്റെ നേതൃത്വത്തിലുള്ള ലഷ്കറെ സംഘം ഡ്രോണുകൾ ഉപയോഗിച്ച് നിയന്ത്രണരേഖയിലെ പഴുതുകളെക്കുറിച്ച് നിരീക്ഷണം നടത്തിയിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ ഇവിടങ്ങളിൽ ആയുധങ്ങൾ വിന്യസിക്കലോ ആക്രമണങ്ങളോ നടന്നേക്കാം. ഇന്ത്യയ്ക്കുനേരെ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന നൽകുന്ന തരത്തിൽ പാക്ക് അധീന കശ്മീരിൽ മുൻ എസ്എസ്ജി സൈനികരും ഭീകരരും അടങ്ങുന്ന പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒക്ടോബറിൽ പാക്ക് അധീന കശ്മീരിൽ നടന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി, ഹിസ്ബുൽ മുജാഹിദ്ദീൻ, ഐഎസ്ഐ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. യോഗത്തിൽനിന്ന് ചോർത്തിയ വിവരങ്ങൾ അനുസരിച്ച്, നിഷ്ക്രിയമായിരിക്കുന്ന ഭീകരസംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനും മുൻ ഭീകരർക്ക് പ്രതിമാസം സ്റ്റൈപ്പൻഡ് നൽകാനും ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകാനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.