
തൃശൂർ ∙ ഒന്നാംകല്ലിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫിറ്റ്നസ് പരിശീലകന്‍ മാധവ് മസിലിനു കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകൾ ഉപയോഗിച്ചതായി സൂചന. വിദേശനിർമിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയിൽ നിന്ന് പൊലീസിനു ലഭിച്ചു. ഇരുപത്തിയെട്ടുകാരനായ മാധവ് ഇന്നലെയാണ് മരിച്ചത്. ശരീര സൗന്ദര്യ മൽസരങ്ങളിൽ സ്ഥിരമായി മാധവ് പങ്കെടുക്കാറുണ്ടായിരുന്നു.
മരണകാരണം പോസ്റ്റ്‌മോർട്ടത്തിലും വ്യക്തമായില്ലെന്നാണ് വിവരം. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. ദിവസവും വെളുപ്പിന് നാലു മണിക്ക് ഫിറ്റ്നസ് സെന്‍ററില്‍ പരിശീലകനായി മാധവ് പോകാറുണ്ട്. ഇന്നലെ പക്ഷേ, നാലര കഴിഞ്ഞിട്ടും എഴുന്നേറ്റില്ല. വാതില്‍ തുറക്കാതെ വന്നപ്പോള്‍ അയല്‍വാസികളുടെ സഹായത്തോടെ വീട്ടുകാര്‍ തള്ളിത്തുറന്നു. അപ്പോഴാണ് കട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്.