
യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് സ്വകാര്യ കമ്പനികൾ ഡിസംബർ 31ഓടെ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.
അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികളാണ് 2% സ്വദേശികളെ നിയമിക്കേണ്ടത്. നിയമം പാലിക്കാത്ത കമ്പനികൾക്ക് ജനുവരി ഒന്നുമുതൽ പിഴ ചുമത്തും. നിയമം ലംഘിക്കുന്ന കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. പിഴ സംഖ്യ 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. കൂടാതെ ഈ വിഭാഗം കമ്പനികളെ തരംതാഴ്ത്തുകയും ചെയ്യും.
20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ വർഷത്തിൽ ഒരു സ്വദേശിയെ നിയമിക്കണമെന്ന സമയപരിധിയും ഡിസംബർ 31ന് അവസാനിക്കും. ഐ.ടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കിയത്. ഈ വിഭാഗത്തിലും നിയമലംഘകർക്ക് കനത്ത പിഴയുണ്ട്.
സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ ഉൾപ്പെടുത്തി സർക്കാർ സേവന ഫീസിൽ 80 ശതമാനം ഇളവ് നൽകും. കൂടാതെ മറ്റു സർക്കാർ സേവനങ്ങളിൽ മുൻഗണനയും നൽകും.നിയമലംഘകരെ കണ്ടെത്താൻ ജനുവരി മുതൽ പരിശോധന ഊർജിതമാക്കും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.