
ഊർജ വിഷയത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് കേന്ദ്രസർക്കാർ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടി നൽകുകയായിരുന്നു ഇന്ത്യ.
‘‘എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഊർജം ആവശ്യമായ സാഹചര്യത്തിൽ, ഇന്ത്യക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന. രാജ്യത്തിന്റെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’’– വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.