
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ചയും മഴ ലഭിച്ചു. അൽഐൻ, ദുബൈ, ഷാർജ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ അതിരാവിലെ മഴ ലഭിച്ചു. അതേസമയം കിഴക്കൻ മേഖലകളിൽ വൈകുന്നേരം മൂന്നോടെയാണ് മഴ ആരംഭിച്ചത്. ചിലയിടങ്ങളിൽ കനത്ത മഴയോടൊപ്പം ഇടിമിന്നലും ആലിപ്പഴവർഷവും അനുഭവപ്പെട്ടു.
ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വർഷവും ഇടിമിന്നലും അനുഭവപ്പെട്ടത്.പല ഭാഗങ്ങളിലും മഴയെതുടർന്ന് വാദികൾ നിറഞ്ഞൊഴുകുന്നുണ്ട്. വെള്ളം നിറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അതോടൊപ്പം ഡ്രൈവർമാർക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹത്തയിൽ കനത്ത മഴ ലഭിച്ച സാഹചര്യത്തിൽ ദുബൈ പൊലീസ് മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടുണ്ട്. വാദികളിൽനിന്നും വെള്ളം നിറഞ്ഞ ഭാഗങ്ങളിൽനിന്നും മാറിനിൽക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തേ മഴ സാധ്യതയെതുടർന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ചവരെ രാജ്യത്ത് മഴ ലഭിക്കുമെന്നാണ് നേരത്തേ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നത്.