
രക്ഷിതാക്കളോ സന്ദർശകരോ സ്കൂൾ ബസുകളിൽ കയറുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. എല്ലാ പബ്ലിക് സ്‌കൂൾ അഡ്മിനിസ്ട്രേഷനുകൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ ബസുകളിലെ പ്രവേശനം വിദ്യാർത്ഥികൾക്കും അംഗീകൃത സ്‌കൂൾ ജീവനക്കാർക്കും മാത്രമാണെന്ന് ഈ നീക്കം വ്യക്തമാക്കുതായി എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്തു.
എമറാത്ത് അൽ യൗം അവലോകനം ചെയ്ത, സ്കൂളുകൾക്കും രക്ഷിതാക്കൾക്കും അയച്ച ഒരു സർക്കുലറിൽ, മന്ത്രാലയം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. സ്കൂൾ ബസുകളിൽ അധ്യയന വർഷം മുഴുവൻ പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകൾ സജ്ജീകരിച്ചിരിക്കണം. ഇത് റൂട്ടുകൾ നിരീക്ഷിക്കാനും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കുന്നു.
ബസ് റൂട്ടുകൾ, സുരക്ഷാ നിരീക്ഷണങ്ങൾ, അല്ലെങ്കിൽ ഗതാഗതവുമായി ബന്ധപ്പെട്ട ആശങ്കകൾ തുടങ്ങിയവ സ്കൂൾ അധികൃതർ വഴി മാത്രം ആശയവിനിമയം നടത്തണമെന്ന് നിർദേശത്തിൽ പറയുന്നു. ഈ വിഷയങ്ങളിൽ രക്ഷിതാക്കൾ ബസ് ഡ്രൈവർമാരോ സൂപ്പർവൈസർമാരോടോ നേരിട്ട് ബന്ധപ്പെടരുതെന്ന് പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഈ ചട്ടങ്ങൾ ലംഘിക്കുന്നത് കുട്ടികളുടെ സംരക്ഷണ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും, ബാധകമായ നിയന്ത്രണങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസരിച്ച് നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സ്കൂൾ ഗതാഗത സംവിധാനത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
രക്ഷിതാക്കളുടെ സഹകരണം, തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും എല്ലാ വിദ്യാർഥികളുടെയും അവകാശങ്ങളും ക്ഷേമവും ഉയർത്തിപ്പിടിക്കുന്നതിനുള്ള പങ്കാളിത്തത്തെ പ്രകടമാക്കുന്നതാണെന്ന് സർക്കുലറിൽ പറയുന്നു.