
ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസികൾ, അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവരെ ഭീഷണിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്ന നിലവിലെ രാഷ്ട്രീയം ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും ഇന്ത്യയെ ഭരിക്കുക ഏതെങ്കിലും തീവ്രവാദ പ്രത്യയശാസ്ത്രത്തിന്റെ കൽപ്പനകളാവില്ല മറിച്ച് ഭരണഘടനയായിരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ സാമൂഹിക നീതി, സമത്വം എന്നിവക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഈ സംഭവങ്ങളുടെ ശൃംഖല. ദലിതർ, ആദിവാസികൾ, പിന്നോക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരാണ് ഇതിന്റെ ആഘാതം അനുഭവിക്കുന്നതെന്നും ഭരണകൂടം സ്വന്തം കാഴ്ചകളിൽ മുഴുകി ഈ വിഷയങ്ങളിൽ കണ്ണടക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹരിയാനയിൽ ജാതി വിവേചനം മൂലം ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബി.ജെ.പിക്കെതിരായ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന. നിലവിലെ ഭരണകാലത്ത് ദലിതർക്കും സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണെന്നും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഈ രാഷ്ട്രീയം ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും നേതാക്കൾ അവകാശപ്പെട്ടു.