
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ 5 മുതൽ 16 വരെ നടക്കും. മേളയുടെ 44-ാം പതിപ്പിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. ‘നിങ്ങൾക്കും പുസ്തകത്തിനുമിടയിൽ’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള അരങ്ങേറുക. ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള 750 ശിൽപശാലകളും 300-ലേറെ സാംസ്കാരിക പരിപാടികളും ഉൾപ്പെടെ 1,200-ൽ അധികം പരിപാടികൾ പുസ്തകമേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കും. ജമൈക്ക, ലൈജീരിയ, മാലി, സെനഗൽ എന്നിവയടക്കം 10 പുതിയ രാജ്യങ്ങളും സംബന്ധിക്കും.

സാഹിത്യം, സംസ്കാരം, വിജ്ഞാനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 66 രാജ്യങ്ങളിൽ നിന്നുള്ള 251 അതിഥികളാണ് ഇത്തവണ ഷാർജയിൽ എത്തുക. ഇന്ത്യയിൽ നിന്ന് കവി കെ. സച്ചിദാനന്ദൻ, എഴുത്തുകാരനും ഇപ്രാവശ്യത്തെ വയലാർ അവാർഡ് ജേതാവുമായ ഇ.സന്തോഷ് കുമാർ, ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ പ്രാജക്ത കോലി എന്നിവരും പങ്കെടുക്കും. കൂടുതൽ ഇന്ത്യൻ എഴുത്തുകാരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി(എസ്ബിഎ) അധികൃതർ പറഞ്ഞു. നൈജീരിയൻ സാഹിത്യത്തിലെ അതികായയും ഹാഫ് ഓഫ് എ യെല്ലോ സൺ, അമേരിക്കാന എന്നീ പ്രശസ്ത നോവലുകളുടെ രചയിതാവുമായ ചിമാമണ്ട എൻഗോസി അഡീച്ചി മേളയുടെ പ്രധാന ആകർഷണമായിരിക്കും.
നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് മേള നടക്കുക. ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാർലോ റോവെല്ലി, ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞൻ ഡോ. ജൂലി സ്മിത്ത് തുടങ്ങിയ രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരും ചിന്തകരും മേളയുടെ ഭാഗമാകും. ഈജിപ്റ്റോളജിസ്റ്റ് സാഹി ഹവാസ്, ഈജിപ്ഷ്യൻ എഴുത്തുകാരൻ മോ ഗൗദത്ത്, കവയിത്രിയും ചലച്ചിത്ര സംവിധായികയുമായ നജൂം അൽ ഗാനം തുടങ്ങിയ പ്രമുഖ അറബ് വ്യക്തിത്വങ്ങളും ചർച്ചകളിൽ പങ്കെടുക്കും.

ഗ്രീസിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് ആ രാജ്യത്തെയാണ് ഇപ്രാവശ്യത്തെ പുസ്തകമേളയുടെ ബഹുമാനിത രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രീസിന്റെ പ്രസിദ്ധീകരണങ്ങൾ, ചരിത്രപരമായ രേഖകൾ, പ്രമുഖ സാഹിത്യകാരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഗ്രീസിന്റെ പവിലിയനിൽ പ്രദർശിപ്പിക്കും
12 ദിവസത്തെ മേളയിൽ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ, സ്രഷ്ടാക്കൾ, പ്രസാധകർ എന്നിവർ അണിനിരക്കും. പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, സംവേദനാത്മക ശില്പശാലകൾ എന്നിവ ഉൾപ്പെടെയുള്ള സമ്പന്നമായ സാംസ്കാരിക പരിപാടികൾ മേളയിലുടനീളം നടക്കും.