
ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനായി ഇറങ്ങിത്തിരിച്ച ആക്ടിവിസ്റ്റുകളുടെ കപ്പല്‍ വ്യൂഹമായ സുമുദ് ഫ്ലോട്ടില്ലക്കു നേരയുണ്ടായ ആക്രമണത്തത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലിനെതിരെ കടുത്ത നീക്കവുമായി കൊളംബിയ. രാജ്യത്ത് ശേഷിക്കുന്ന മുഴുവന്‍ ഇസ്രയേൽ നയതന്ത്രജ്ഞരേയും പുറത്താക്കാനാണ് കൊളംബിയയുടെ തീരുമാനം. മുഴുവന്‍ ഇസ്രയേൽ നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു.
ഫ്ലോട്ടില്ല സംഘത്തിലെ കൊളംബിയന്‍ പൗരന്മാരടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇസ്രയേൽ കസ്റ്റഡിയിലെടുത്തിരുന്നു. കൊളംബിയന്‍ പൗരന്മാരായ മാനുവേല ബെഡോയയും ലൂണ ബാരെറ്റോയും ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയുടെ ക്രൂവിന്റെ ഭാഗമായിരുന്നു.
കപ്പല്‍ വ്യൂഹത്തെയും പൗരന്മാരെയും തടഞ്ഞത് ബിന്യമിന് നെതന്യാഹുവിന്റെ പുതിയ അന്താരാഷ്ട്ര കുറ്റകൃത്യമായി മാറുമെന്ന് ഗുസ്താവോ പെട്രോ ‘എക്സി’ല്‍ മുന്നറിയിപ്പ് നല്കി.
2024 മെയ് മാസത്തില്‍ പെട്രോ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നെങ്കിലും, പ്രതിനിധികള്‍ രാജ്യത്ത് തുടര്‍ന്നിരുന്നു. നയതന്ത്ര പ്രതിനിധികളോട് ഉടന്‍ കൊളംബിയന്‍ പ്രദേശം വിടാന്‍ ഉത്തരവിട്ടുകൊണ്ട് കടുത്ത പ്രസ്താവനയിറക്കിയിരിക്കുകയാണ് അദ്ദേഹമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിര്‍ത്തുന്നത് സംബന്ധിച്ച് വീണ്ടും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം ഇസ്റാഈലുമായുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പെട്രോ ശ്രമം നടത്തിയിരുന്നു.