
കേരളത്തിലെ സർക്കാരിന് ഇത്രയും വർഷമില്ലാത്ത അയ്യപ്പ ഭക്തി പെട്ടെന്നെങ്ങനെ ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമല ആചാര ലംഘനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്‌മൂലം തിരുത്താൻ സർക്കാർ തയ്യാറാകുമോ? പിണറായി വിജയന് പറ്റിയ കൂട്ടാണ് യോഗി ആദിത്യനാഥെന്നും പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിഡി സതീശൻ പറഞ്ഞത്:’എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനം വെണമെങ്കിലും എടുക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. ഞങ്ങൾക്ക് ഗവൺമെന്റിനോടാണ് ചോദിക്കാനുള്ളത്. മൂന്ന് ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകണം. ഒന്നാമത്തേത്, ഈ പത്താം വർഷം എങ്ങനെയാണ് പെട്ടെന്നൊരു അയ്യപ്പ ഭക്തി വന്നത്. ശബരിമലയിൽ ആചാര ലംഘനത്തിന് അനുകൂലമായ സത്യവാങ്‌മൂലമാണ് സർക്കാർ കൊടുത്തിരിക്കുന്നത്. അത് തിരുത്താൻ സർക്കാർ തയ്യാറാകുമോ?
രണ്ടാമത്തെ ചോദ്യം, നാമജപ ഘോഷയാത്ര നടത്തിയ എൻഎസ്‌എസ് പ്രവർത്തകർക്കും രാഷ്‌ട്രീയ പ്രവർത്തകർക്കും ഉൾപ്പെടെ ആയിരക്കണക്കിന് കേസുകളാണ് എടുത്തിരിക്കുന്നത്. അതൊന്നും ഇതുവരെ പിൻവലിച്ചിട്ടില്ല. അയ്യപ്പ സംഗമത്തിന് മുമ്പ് ആ കേസുകൾ പിൻവലിക്കേണ്ടതല്ലേ. ഒമ്പത് വർഷം ശബരിമലയുടെ വികസനത്തിന് വേണ്ടി ചെറുവിരൽ പോലും അനക്കിയില്ല. പത്താം വർഷമാണ് മാസ്റ്റർ പ്ലാൻ ഇറക്കിയത്