
ഖോർഫക്കാൻ മേഖലയിലെ വില്ലയിൽ പാചകവാതക ചോർച്ചയെ തുടർന്ന് വൻ തീപിടിത്തം. ഒരാൾക്ക് പരുക്കേറ്റു. തീ നിയന്ത്രണ വിധേയമാക്കാൻ ഷാർജ പൊലീസും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ പ്രത്യേക സംഘങ്ങളും ഉടൻ സംഭവസ്ഥലത്തെത്തി. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. തീപിടിത്തത്തിൽ പൊള്ളലേറ്റ 52-കാരനായ സ്വദേശിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴക്കൻ മേഖല പൊലീസ് വകുപ്പ് ഡയറക്ടർ കേണൽ വാലിദ് യമാഹിയുടെ വിശദീകരണം അനുസരിച്ച്, പുലർച്ചെ ആറോടെ വീട്ടുകാരിൽ നിന്നാണ് കൺട്രോൾ റൂമിൽ റിപ്പോർട്ട് ലഭിച്ചത്. ഉടൻ തന്നെ പ്രത്യേക സംഘങ്ങളെയും ആംബുലൻസിനെയും അപകടസ്ഥലത്തേക്ക് അയച്ചു. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയിലെ അഗ്നിശമന വിദഗ്ധരുടെ പ്രാഥമിക അന്വേഷണത്തിൽ, വീടിന്റെ ആന്തരിക മലിനജല ശൃംഖലകളിൽ നിന്ന് പുറത്തുവരുന്ന വാതകങ്ങളുടെ പരിമിതമായ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തി.
അപകടങ്ങൾ ഒഴിവാക്കുന്നതിനായി മലിനജല സംവിധാനങ്ങളുടെ സുരക്ഷയും ശുചിത്വവും കാലാകാലങ്ങളിൽ ഉറപ്പുവരുത്തണമെന്നും, കത്തുന്ന വാതകങ്ങളുമായി ഇടപെഴകുമ്പോൾ സുരക്ഷാ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും, വിദഗ്ധരെക്കൊണ്ട് കൃത്യമായ പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കിഴക്കൻ മേഖല പൊലീസ് വകുപ്പ് ഡയറക്ടർ സമൂഹത്തോട് അഭ്യർഥിച്ചു. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.