
മോസ്കോ:കാൻസർ ചികിത്സയിൽ ചരിത്രപരമായ മുന്നേറ്റമായി റഷ്യ വികസിപ്പിച്ചെടുത്ത എന്ററോമിക്സ് (Enteromix) വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം വിജയം നേടിയതായി റിപ്പോർട്ട്. mRNA സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് വാക്സിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രാഥമിക പരിശോധനകളിൽ തന്നെ കാൻസർ കോശങ്ങളെ തിരിച്ചറിയാനും അവയ്ക്കെതിരെ ശരീരത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുമുള്ള കഴിവ് തെളിയിച്ചുവെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
48 കാൻസർ രോഗികളിലാണ് ആദ്യ ഘട്ട പരീക്ഷണം നടത്തിയിരിക്കുന്നത്. പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരിലും പ്രതീക്ഷിച്ചതുപോലെ ഫലപ്രാപ്തി കൈവന്നുവെന്നാണ് റഷ്യൻ അധികൃതരുടെ അവകാശവാദം. എല്ലാ ഔദ്യോഗിക അംഗീകാരങ്ങളും ലഭിച്ചാൽ വാക്സിൻ സൗജന്യമായി രോഗികൾക്ക് നൽകാൻ സർക്കാർ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജി സെന്ററും എംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. മെഡിക്കൽ രംഗത്തെ വലിയ മുന്നേറ്റമായി ലോകം കാണുന്ന ഈ വിജയം, ഭാവിയിൽ കാൻസർ ചികിത്സയുടെ രീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷ ഉയർത്തുന്നു.