
ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആഗോള പ്രതിഷേധം ഉയരുന്നതിനിടെ ഖത്തറിന് പൂർണ സുരക്ഷ ഉറപ്പുനൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏതെങ്കിലും രാജ്യം ഖത്തറിനെ അക്രമിച്ചാൽ യു.എസ് സൈനിക നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്ന എക്സിക്യൂട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.
ഖത്തറിന് നേർക്കുള്ള ഏതൊരു സായുധ ആക്രമണത്തെയും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായി കണക്കാക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും യു.എസ് സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.
വൈറ്റ് ഹൗസിന്റെ വെബ്സൈറ്റിൽ ഇന്ന് (ബുധനാഴ്ച) ലഭ്യമായ ഉത്തരവിൽ തിങ്കളാഴ്ചയാണ് (സെപ്റ്റംബർ 29) തിയതി രേഖപ്പെടുത്തിയിരിക്കുന്നത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വാഷിങ്ടൺ സന്ദർശനത്തിനിടെയാണ് ഈ ഉത്തരവ് വരുന്നത്.
വാഷിങ്ടണിലെത്തിയ നെതന്യാഹു ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ക്ഷമാപണം നടത്തിയിരുന്നു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ ബിന്യമിൻ നെതന്യാഹു ക്ഷമാപണം നടത്തിയത്.
അതേസമയം, ഉത്തരവിലെ പ്രതിജ്ഞയുടെ യഥാർത്ഥ വ്യാപ്തി ഇപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സാധാരണയായി, നിയമപരമായി ബന്ധിപ്പിക്കുന്ന കരാറുകൾ അല്ലെങ്കിൽ ഉടമ്പടികൾക്ക് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. എങ്കിലും ചിലപ്പോഴെങ്കിലും സെനറ്റിന്റെ അംഗീകാരമില്ലാതെ പ്രസിഡന്റുമാർ അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെട്ടിട്ടുമുണ്ട്