
സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ജനകീയമായി പൊതുഗതാഗത ബസ് സർവീസ്. പ്രതിമാസം 2.5 ലക്ഷത്തോളം യാത്രക്കാരാണ് ദമാമിലെ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പൊതുഗതാഗത ബസുകളെ ആശ്രയിക്കുന്നതെന്ന കണക്കുകൾ അധികൃതർ വെളിപ്പെടുത്തി. പ്രധാനപ്പെട്ട 10 റൂട്ടുകളിലായി 85 ബസുകൾ ദിവസവും 18 മണിക്കൂർ സർവീസ് നടത്തുന്നുണ്ട്.
കിഴക്കൻ പ്രവിശ്യ പബ്ലിക് ബസ് ട്രാൻസ്പോർട്ട് പദ്ധതി 2023ന്റെ ആദ്യ പാദത്തിൽ വിവിധ പ്രദേശങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചതിനുശേഷം, ദമാമിലെയും ഖത്തീഫിലെയും സ്ത്രീകൾ അടക്കം സ്വദേശികളും പ്രവാസികളുമുൾപ്പെടെ 6.3 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഉപയോഗപ്പെടുത്തിയത്. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ പോലും പൊതുഗതാഗത ബസുകളെ ആശ്രയിച്ചു തുടങ്ങിയത് കൊണ്ട് വിവിധ നഗരങ്ങളിലെ തെരുവുകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും സഹായകമായിട്ടുണ്ടെന്നും അധികൃതർ വിലയിരുത്തുന്നു.
10 റൂട്ടുകളിലായി 300 സ്റ്റോപ്പുകളുള്ള 18 മണിക്കൂർ സർവീസ് നടത്തുന്ന 85 ബസുകൾ ഈ പദ്ധതിയിൽ ഉപയോഗിക്കുന്നതെന്ന് കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റിയുടെ പൊതുഗതാഗത വകുപ്പ് ഡയറക്ടർ എൻജിനീയർ അബ്ദുൾറഹ്മാൻ അൽ ദഖിൽ വിശദീകരിച്ചു. പ്രതിമാസം ഏകദേശം രണ്ടര ലക്ഷത്തോളം യാത്രക്കാരാണ് വിവിധ ഇടങ്ങളിലേക്ക് പോയിവരുന്ന ബസ് സർവീസുകളെ പ്രയോജനപ്പെടുത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.