
ഗാസയിലെ രക്തരൂക്ഷിതമായ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസമ്മേളനത്തിനിടെയായിരുന്നു ഈ നിർണായക കൂടിക്കാഴ്ച.
സുസ്ഥിരമായ വെടിനിർത്തൽ എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ടെന്നും കൂടുതൽ ജീവാപായം തടയണമെന്നും ഷെയ്ഖ് അബ്ദുല്ല ആവശ്യപ്പെട്ടു. ഗാസയിലെ സാധാരണക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്കും പ്രതിസന്ധിക്കും അറുതി വരുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യാന്തര ശ്രമങ്ങൾക്ക് യുഎഇയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഷെയ്ഖ് അബ്ദുല്ല ഉറപ്പുനൽകി.
ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും നേരിടാനും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാനും സംയുക്ത രാജ്യാന്തര ഇടപെടൽ അനിവാര്യമാണ്. ഗാസയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിന് തടസ്സങ്ങളില്ലാതെ മാനുഷിക സഹായം സ്ഥിരമായി എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു